ഞാനേകനാണ്
സ്മൃതികളുടെ ഭാണ്ഡവും പേറി
തുറക്കാത്ത വാതിലുകള്‍ക്ക് മുമ്പില്‍
ശല്യമായെത്തുന്ന നാടോടി.
അനന്തമായകലുന്ന പാതയോരങ്ങളില്‍
കുഴയും പാദങ്ങളും പിളരും മനസ്സുമായ്
നൊമ്പരങ്ങളെല്ലാമൊരു പിറുപിറുക്കലില്‍
ഒളിപ്പിക്കുമൊരു ഭ്രാന്തന്.
അറിയുമോ നിങ്ങളെന്നെ
തേങ്ങലുകളില്ലാത്തയീ പിച്ചക്കാരനെ
ദൈന്യതയാര്ന്നയീമുഖങ്ങള്
സുപരിചിതമല്ലേയീലോകത്തിന്.
ഞങ്ങളനാഥര്
സനാധരെങ്കിലുമനാധര്
‘സ്റ്റാറ്റസി’നു ചേരാത്തവര്‍
ഭാരമായി തലയിലേറുന്നവര്
ഉപയോഗശൂന്യരാം വൃദ്ധര്‍.
“മക്കളേ”-
നിങ്ങളെന്‍ പ്രിയ മക്കളായിരുന്നില്ലേ
ചോരയും നീരുമൂറ്റി ഞാന്‍ വളര്‍ത്തിയവര്‍
നിങ്ങളുടെ വേദന സ്വന്തമാക്കിയവന്
ആശകളെല്ലാം സമര്പ്പിച്ചവന്
പക്ഷേ, ഇന്നാ ഞാനെവിടെ
കുത്തുവാക്കുകളിലും ഭര്‍ത്സനങ്ങളിലും
ഉടയുന്ന സ്വപ്നഗോപുരങ്ങളെ നോക്കി
നിങ്ങളെന്റെതായിരുന്നില്ലെന്നാശ്വസിച്ച്
ഭാരമാവാതെ
എനിക്ക് ഞാന്‍ മാത്രമായ്
എവിടേയ്ക്കോ
ഏതോക്കെയോ ഇടങ്ങളില്‍
ഭ്രാന്തനായ്
പിച്ചക്കാരനായ്
തെണ്ടിയായ്
അലയുന്നു….
ഇന്നും….
എന്നുമോ?
